പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രാഷ്ട്രീയ തർക്കങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു തർക്കത്തിലും സംഘർഷത്തിലും ഏർപ്പെട്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഷാജിയുടെയും ഗീതയുടെയും മകനാണ് ജിതിൻ.
