സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ക്രൂരത; മരുമകള്‍ക്ക് അമ്മായിയമ്മ എച്ച്.ഐ.വി കുത്തിവച്ചു

ലക്‌നൗ: അധിക സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മരുമകള്‍ക്കു അമ്മായിയമ്മ എച്ച്‌ഐവി കുത്തിവച്ചു. സംഭവത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
2023 ഫെബ്രുവരി 15ന് ആണ് സോണാല്‍ സൈനിയും ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേകും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍ അമ്മായിയമ്മയ്ക്ക് തൃപ്തിയായില്ല. കല്യാണം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുമ്പു തന്നെ മറ്റൊരു കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടാന്‍ തുടങ്ങി. ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് മരുമകളെ വീട്ടില്‍ നിന്നു പുറത്താക്കി. പിന്നീട് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യുവതി ഭര്‍ത്തൃവീട്ടിലേക്ക് തിരിച്ചു പോയി. വീണ്ടും മാനസികവും ശാരീരികവുമായ പീഡനം തുടങ്ങുകയും എച്ച്.ഐ.വി കുത്തിവെക്കുകയും ചെയ്തതായി യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയുടെ ആരോഗ്യം ശോഷിച്ചു തുടങ്ങിയതോടെ മാതാപിതാക്കള്‍ മകളെ ഡോക്ടറെ കാണിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിക്ക് എയ്ഡ്‌സ് ആണെന്നു വ്യക്തമായത്. എന്നാല്‍ ഭര്‍ത്താവിനെ കൂടി പരിശോധനക്കു വിധേയനാക്കി. നെഗറ്റീവ് ആയിരുന്നു ഫലം.
ഇതോടെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം സ്ത്രീധന പീഡനം, ആക്രമണം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പു പ്രകാരമാണ് അഭിഷേകിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page