കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.
ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകൾ ഇടഞ്ഞതോടെ ആളുകൾ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. കുത്തേറ്റ ആനകൾ ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടം തകർന്നു വീണ് ആണ് ഒരു പുരുഷൻ മരിച്ചത്.
അക്രമാസക്തരായ ആനകൾ ക്ഷേത്രകെട്ടിടത്തിന്റെ മേൽക്കൂരയും ഓഫീസ് മുറിയും തകർത്തു. കെട്ടിടം തകർന്നുവീണ് അതിനടിയിൽ പെട്ടും ആളുകൾക്ക് പരിക്കേറ്റിരുന്നു. പത്തുവർഷം മുമ്പും ഇതേ ക്ഷേത്രത്തിൽ ആനയിടഞ്ഞിരുന്നു. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാർ തളച്ചു. ധനഞ്ചയൻ , ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
