ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ 2.23 കോടി തട്ടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ സ്വദേശി അറസ്റ്റിലായി

കാസർകോട്: ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ സ്വദേശിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി മുഹമ്മദ് നൗഷാദ് എടി (45 ) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ജൂലൈ എട്ടിന് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കാസർകോട് സ്വദേശിയായ ഡോക്ടറെയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. രണ്ടുകോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനാൽ
ജില്ല ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തി വരുന്നത്. പരാതിക്കാരനായ ഡോക്ടറെ കഴിഞ്ഞ മെയ് മാസം 17 മുതൽ ജൂൺ നാലുവരെയുള്ള വിവിധ ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചാണ് പണം അയപ്പിച്ചത്. വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ച ശേഷം ജോലി നൽകാതെയും പണം നൽകാതെയും വഞ്ചന നടത്തി എന്നാണ് കേസ്. സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളെയാണ് കാസർകോട് സൈബർ പൊലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അമിത ലാഭ വാഗ്ദാനം ചെയ്തു ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപം ആവശ്യപ്പെട്ടാണ് ആളുകളെ സമീപിക്കുന്നത്. എറണാകുളം ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ 2024 ൽ മുംബൈ പൊലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. പയ്യന്നുർ പൊലീസ് സ്റ്റേഷനിൽ രണ്ട് സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പെരിങ്ങോം, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട് വെച്ചാണ് ഇയാളെ പിടികൂടിയത്. സൈബർ ക്രൈം പൊലീസ്
സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എംവി, എസ് ഐ മാരായ കെ പ്രശാന്ത്, രഞ്ജിത് കുമാർ പി കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ എം, ദിലീഷ് എം എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാസർകോട് കോടതിയിൽ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page