പൂച്ചക്കാട് അബ്ദുൽ ഗഫൂർ ഹാജി വധം: ഒരാൾ കൂടി അറസ്റ്റിലായി

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് സ്വദേശി എം സി അബ്ദുൽ ഗഫൂർ ഹാജി(55)യുടെ കൊലയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. പൂച്ചക്കാട് ബിസ്മില്ലാ റോഡിലെ പി എസ് സൈഫുദ്ദീൻ ബാദുഷ(33)യെയാണ്‌ ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇതോടെ ഹാജി വധത്തിൽ ഏഴു പ്രതികളിൽ 5 പേർ അറസ്റ്റിലായി. കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ടുപേർ വിദേശത്തേക്ക് കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയിലാണ് അന്വേഷണസംഘം. 2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂർ ഹാജിയുടെ കയ്യിൽ നിന്ന് 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിരുന്നു. ഈ സ്വർണം തിരിച്ചു നൽകേണ്ടി വരുമെന്ന് കരുതി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page