ചെറുവത്തൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിനു ഭക്തിനിർഭരമായ തുടക്കം. ഇന്നുമുതൽ 17 വരെ വിവിധ കലാ സാംസ്കാരിക അനുഷ്ഠാന പരിപാടികളോടെ പാട്ട് ഉത്സവം ആഘോഷിക്കും. പാട്ടുത്സവ നാളുകളിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുവായുധം എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഫെബ്രുവരി 6 ഒന്നാംപാട്ട് ദിവസം വിവിധ ക്ഷേത്രങ്ങളുടെ വനിത- മാതൃ സമിതി അംഗങ്ങൾ ഒരുക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി, രണ്ടാംപാട്ട് ദിവസം കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, മൂന്നാം പാട്ടു ദിവസം തൃക്കരിപ്പൂർ മാമ്പഴം മ്യൂസിക് ലവേഴ്സ് ഒരുക്കുന്ന ഭക്തിഗാനമേള, നാലാം പാട്ട് ദിവസം ഉദിനൂരിലെയും പരിസരപ്രദേശങ്ങളിലും കലാപ്രതിഭകൾ അണിനിരക്കുന്ന ഗ്രാമോത്സവം എന്നിവയും . നടക്കും. അഞ്ചാംപാട്ട് ദിവസം വാദ്യകലയിലെ യുവ പ്രതിഭകളായ കക്കാട് അതുൽമാരാരും ചെറുശ്ശേരി അർജുൻമാരാരും ഒരുക്കുന്ന ഇരട്ട തായമ്പക, ആറാം പാട്ട് ദിവസം ഒളവറ ദുർഗ നാട്യാലയം അവതരിപ്പിക്കുന്ന തെയ്യ പെരുമ ഡാൻസ് ഫ്യൂഷൻ അരങ്ങിലെത്തും. ഉത്സവാഘോഷത്തിന്റെ പ്രധാന ദിനമായ ഏഴാംപാട്ട് ദിവസം വൈകുന്നേരം ആറുമണിമുതൽ വടക്കേമലബാറിലെ പ്രശസ്ത വാദ്യകലാകാരന്മാർ ഒരുക്കുന്ന കേളി, കൊമ്പുപറ്റ്, തായമ്പക എന്നിവയും രാത്രി 9 മണിക്ക് അഷ്ടപതി, പഞ്ചവാദ്യം പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള തിരുവായുധം എഴുന്നള്ളത്തും നടക്കും. തുടർന്ന് സോഷ്യൽ മീഡിയ വൈറൽ പാട്ട് ഫാമിലി നിഷാദ് സുൽത്താനും ഫാമിലിയും ഒരുക്കുന്ന മെഗാ ഹിറ്റ് ഗാനമേള. എട്ടാംപാട്ട് ദിവസം ന്യൂ വോയ്സ് തൃക്കരിപ്പൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഫെബ്രുവരി 16ന് തെയ്യം ദിവസം രാത്രി കോഴിക്കോട് സങ്കീർത്തനയുടെ ചിറക് നാടകവും അരങ്ങിലെത്തും. രാത്രി 11 മണിക്ക് നിരവധി ചൂട്ടുകളുടെ അകമ്പടിയോടെ കലശം വരവേൽപ്പും പുതിയാറൻ തെയ്യത്തിന്റെ പുറപ്പാടും നടക്കും. സമാപന ദിവസമായ ഫെബ്രുവരി 17ന് രാവിലെ മുതൽ പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, വടക്കേ വാതുക്കൽ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും.
