കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 85 വർഷം കഠിന തടവും 3,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് കാരിയാട് പുതിയ പുരയിൽ ഹൗസിലെ ബിനു പി പി എന്ന വെളിച്ചം വിനു( 45)വിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിന തടവും കൂടി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് തടവും പിഴയും വിധിച്ചത്. 2019 ജൂൺ 3നും ഡിസംബർ 14നുമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 13 കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ജൂൺ 3ന് രാത്രി പ്രതി പെൺകുട്ടിയുടെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും, ഡിസംബർ 14ന് മറ്റൊരു വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ആദൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന പ്രേംസദനും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന വി കെ വിശ്വംഭരനുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എകെ പ്രിയ ഹാജരായി.
