പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി വന മേഖലയിൽനിന്നാണ് പിടികൂടിയത്. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലായിരുന്നു ജനക്കൂട്ടം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകർന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിവീശേണ്ടിയും വന്നു. തങ്ങൾക്ക് നേരേ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. പോത്തുണ്ടി വനമേഖലയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച സന്ധ്യ മുതൽ പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. രാത്രി 10.30 ഓടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലാണ് അവശനിലയിൽ ചെന്താമരയെ പൊലീസ് കണ്ടെത്തിയത്.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാൻ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാൾ അവശനിലയിലായിരുന്നു. സ്റ്റേഷനിൽ എത്തിയയുടൻ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന്, ഭക്ഷണമെത്തിച്ചുനൽകുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ൽ സജിത എന്ന അയൽവാസിയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പൊലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ചെന്താമര സ്വന്തം വീട്ടിലെത്തിയതും സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.
