കാസർകോട്: മുള്ളേരിയ ജാൽസൂർ സംസ്ഥാനപാതയിൽ അഡൂർ തലപ്പച്ചേരിക്കു സമീപം കർണാടക വനത്തിൽ ‘മുറിവാലൻ’ ഒറ്റയാനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സുള്ള്യ റേഞ്ചിലെ മണ്ടേകോലു കന്യാ വനത്തിലാണ് കാട്ടാനയുടെ ജഡം നാട്ടുകാർ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിറകിനു പോയ തൊഴിലാളികളാണ് ആദ്യം ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിവരത്തെത്തുടർന്ന് കേരള കർണാടക വനപാലകരും പൊലീസും സ്ഥലത്തെത്തി. ആനയുടെ ശരീരം മുഴുവൻ ആഴത്തിലുള്ള മുറിവുണ്ട്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചത് ആകാമെന്ന് സംശയിക്കുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പറയുന്നു. കർണാടക വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി തന്നെ പോസ്റ്റ്മോർട്ടതിനു ശേഷം വനത്തിൽ സംസ്കരിക്കും. അഡൂർ, പാണ്ടി, കാനത്തൂർ മേഖലയിൽ നാട്ടുകാർക്ക് ഭീഷണിയായ ആനയാണ് ചരിഞ്ഞതെന്നും പറയുന്നുണ്ട്. വിവരമറിഞ്ഞ് നിരവധി ആളുകൾ ആനയെ കാണാൻ വനത്തിലെത്തിയിരുന്നു.
