പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 2 ലക്ഷം രൂപ പിഴയും വിധിച്ചു.
നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചത്.
തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ വിധിയില്‍ തൃപ്തരെന്ന് പ്രോസിക്യൂഷനും നബീസയുടെ കുടുംബം പറഞ്ഞു. പിഴ തുക നബീസയുടെ മകള്‍ക്ക് നല്‍കും.
ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിര്‍ണായകമായ കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. എട്ടുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കുമൊടുവിലാണ് ശിക്ഷ വിധിക്കുന്നത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്.
ചീരക്കറിയില്‍ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം പ്രതികള്‍ ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് മനസിലാക്കിയ ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് പ്രതികള്‍ തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നേരത്തെ മറ്റൊരു കേസില്‍ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാന്‍ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം.
