ആശങ്ക ഒഴിഞ്ഞു; അമരക്കുനിയെ ഒരാഴ്ചക്കാലം വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു തൂപ്രയിലേത്. വ്യാഴാഴ്ച വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ സ്ഥാപിച്ച ഡാഷ് ബോര്‍ഡില്‍ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ് കൂട്ടിലായത്.കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടര്‍ന്നത്. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനായിരുന്നില്ല.വനംവകുപ്പിന്റെയും വെറ്ററിനറി സംഘത്തിന്റെയും ആര്‍ആര്‍ടിയുടെയും സംഘങ്ങള്‍ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങള്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആളുകള്‍ പരിഭ്രാന്തിയില്‍ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി കടുവ കെണിയില്‍ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടിയും സ്ഥലത്ത് എത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page