പഴയ നാണയം കൈവശമുള്ളവർ ഭാഗ്യവാന്മാർ: ലക്ഷങ്ങൾ അവരെ കാത്തിരിക്കുന്നു: പരസ്യത്തിൽ കുടുങ്ങിയ പ്രവാസിയുടെ ആകെ സമ്പാദ്യമായ 58 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു

മംഗളൂരു: ദീർഘകാലം വിദേശത്ത് ജോലി ചെയ്തശേഷം വിശ്രമ ജീവിതത്തിന് നാട്ടിൽ മടങ്ങിയെത്തിയ സൂറത്കൽ കാട്ടിപ്പിള്ള സ്വദേശിയെ ഓൺലൈൻ തട്ടിപ്പ് സംഘം മിച്ച സാമ്പാദ്യമായ 58 ലക്ഷം രൂപ കൊള്ളയടിച്ചു. പഴയ നാണയം കൈവശമുള്ളവർ ഭാഗ്യവാന്മാർ എന്നും അവരെ ലക്ഷങ്ങള്‍ കാത്തിരിക്കുന്നുവെന്നും ഫെയ്സ്ബുക്കിൽ വന്ന ഒരു പരസ്യത്തിൽ കുടുങ്ങിയാണ് ഇയാൾ ചതിയിൽപ്പെട്ടത്. പഴയ നാണയതുട്ടുകൾ ശേഖരിക്കുന്നതിൽ തൽപരനായ ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന 25 പഴയ നാണയ തുട്ടുകളുടെ ഫോട്ടോയെടുത്ത് തട്ടിപ്പ് സംഘത്തിന് അയച്ചു കൊടുത്തു. അത് കണ്ട തട്ടിപ്പ് സംഘം നാണയത്തുട്ടുകൾക്ക് 49 ലക്ഷം രൂപ മോഹ വില പറഞ്ഞു. ഈ പണം സ്വീകരിക്കുന്നതിന് ആർ ബി ഐയിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം 750 രൂപ അയാൾക്ക്‌ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് റിസർവ്ബാങ്ക് ഫീസ്, ജി എസ് ടി,കൈമാറ്റ ചാർജ് തുടങ്ങി വിവിധ വ്യാജ കണക്കുകൾ നിരത്തി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു. ഇത്രയുമായപ്പോൾ ഓൺലൈൻ തട്ടിപ്പ് സംഘം അടുത്ത അടവ് പുറത്തെടുത്തു. മുംബൈ സൈബർ പൊലീസ് കമ്മീഷണറാണ് എന്ന് അവകാശപ്പെട്ട് ആൾമാറാട്ടത്തിലൂടെ പഴയ നാണയ ഉടമയെ ഭീഷണിപ്പെടുത്തി. ഉടൻ അറസ്റ്റ് ചെയ്യും എന്നും അല്ലെങ്കിൽ 12.55 ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി. മഹാഭാഗ്യമല്ലേ വരാനിരിക്കുന്നതെന്നു ആശ്വസിച്ചു അതും കൊടുത്തു. ഒടുവിൽ തട്ടിപ്പ് സംഘം അയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 58,26,399 അവരുടെ അക്കൗണ്ടിലേക്കു മാറ്റി. അതോടെ ദീർഘകാലം താൻ വിദേശത്ത് കഠിനാധ്വാനം ചെയ്തുണ്ടാക്കിയതെല്ലാം നഷ്ടമായെന്നു പാവത്തിന് മനസിലായി.. ഇപ്പോൾ അയാൾ മംഗളൂരു ഓൺലൈൻ തട്ടിപ്പ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് പരാതി നൽകിയിരിക്കുകയാണ്. ഭാഗ്യം കൊണ്ടുവന്ന പഴയ നാണയതുട്ടു ശേഖരം മാത്രമാണ് അയാൾക്കിപ്പോൾ കൂട്ടിനുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page