മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളൂരു: മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള കൗമുദി പത്രത്തിന്റെ സീനിയര്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം എംഎസ് മണി കലാകൗമുദി വാരിക ആരംഭിച്ചതോടെ അതിന്റെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് കലാകൗമുദിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമകാലിക മലയാളം വാരികയുടെ പത്രാധിപരായിരുന്നു. 1957 ല്‍ കെ ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് ജയചന്ദ്രന്‍ നായര്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയത്. പത്രാധിപര്‍ എന്നതിന് പുറമെ തിരക്കഥാകൃത്ത്, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012 ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page