ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പൊലീസ് വധശ്രമത്തിന് കേസെടുത്തു; വാഹനം കണ്ടെത്താനായില്ല

കല്‍പ്പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. കാറില്‍ 4 പേര്‍ ആയിരുന്നു ഉണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ ആണ് വാക്കുതര്‍ക്കം ഉണ്ടായത്. തര്‍ക്കത്തില്‍ ഇടപെട്ട മാതന്‍ എന്ന യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞ മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നുവെന്നാണ് വിവരം. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചതായി നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തില്‍ യുവാവിന് അരയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും യുവാവിന് ആവശ്യമായ ചികില്‍സ ലഭ്യമാക്കുമെന്നും പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page