കാസർകോട്: പൊലീസ് വേഷത്തിൽ വ്യാപാരിയുടെ കാർ തടഞ്ഞ് 1.75 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. അമ്പലത്തറ എഴാംമൈലിലെ കെ തൗഫീഖ് (31) ഹൊസ്ദുർഗ് മീനാപ്പീസിലെ മുഹമ്മദ് സിനാൻ (19) അമ്പലത്തറ കാലിയടുക്കത്തെ വി.റംഷീദ് (32) എന്നിവരെയാണ് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കരയിലെ വീട്ടിൽ നിന്ന് നോർത്ത് കോട്ടച്ചേരിയിലെ ഹാർഡ് വെയർ സ്ഥാപനത്തിലേക്ക് കാറിൽ പോകുകയായിരുന്ന ബി.ഷംസുസലാമി(60)ൻ്റെ കാർ തടഞ്ഞ് നിർത്തിയാണ് പണം കൊള്ളയടിച്ചത്. കാറിൻ്റെ പിൻസീറ്റിലേക്ക് തള്ളിമാറ്റി കാറുമായി ചേറ്റുക്കുണ്ടിലേക്ക് പോയി ഡാഷിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു സംഘം. പൊലീസ് യൂണിഫോം ധരിച്ച ഒരാളും മറ്റു രണ്ടു പേരുമാണ് തിരക്കേറിയ കെ എസ് ടി പി റോഡിൽ വച്ച് പണം തട്ടിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതികളെ പിടികൂടിയത്. എസ് ഐ അൻസാർ, സി പി ഒ മാരായ സുഭാഷ്, സജിത്ത്, ബിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
