തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെടുന്നതിനു മുമ്പ് ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് സ്ഥിരീകരിച്ചു. വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ മുഖത്ത് മുറിവിന്റെ പാടുകള്‍ ഉള്ളതും ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലുള്ളതും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലായതും കൃത്യം കൊലപാതകമാണെന്ന പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തി. കൂടാതെ പൂക്കളും ചെരിപ്പും സമീപത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. ഉപയോഗിച്ചിരുന്ന കമ്മലും കാതില്‍ ഉണ്ടായിരുന്നില്ല.ചൊവ്വാഴ്ച രാവിലെയാണ് 69കാരിയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യം പരിശോധിച്ചു പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോക്സോ കേസിലടക്കം പ്രതിയാണ്. മരണപ്പെട്ട 69കാരി തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പിൽ പൂ പറിക്കാനായി പോയ ഇവർ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേർന്ന പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരത്ത് വരാൻ സാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ച് സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തൗഫീഖില്‍ നിന്നും വയോധികയുടെ സ്വര്‍ണ കമ്മലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
