തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും ജനപ്രതിനിധിയെ ഇന്നറിയാം. അവസാനവട്ട കണക്കുകൂട്ടലുകളും പൂർത്തിയാക്കിയ മുന്നണികൾ നെഞ്ചിടിപ്പോടെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഒൻപത് മണിയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. 10 മണിയോടെ വിജയികൾ ആരെന്നതിൽ ഏതാണ്ട് വ്യക്തതയുണ്ടാകും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണും. 9 മണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക. പോളിങ് കുറഞ്ഞ വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കുറയില്ലെന്ന് ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏറ്റവും മെച്ചപ്പെട്ട വോട്ട് ഇത്തവണ നേടുമെന്നാണ് എൻഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷ. ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇടത് കോട്ടയായ ചേലക്കരയിൽ ഇത്തവണ യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. സി.കൃഷ്ണകുമാറിന്‍റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഷാഫി പറമ്പില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫില്‍ ഷാഫിയുടെ പകരക്കാരാനാകാന്‍ മല്‍സരിക്കുന്നത്. വിവാദങ്ങള്‍ ഒന്നൊന്നായി പൊട്ടിയിറങ്ങിയ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പി.സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുന്‍ നഗരസഭാധ്യക്ഷന്‍ സി.കൃഷ്ണകുമാറിന്‍റെ ജനപ്രീതിയിലാണ് ബിജെപിയുടെ പ്രതീക്ഷ. വിക്ടോറിയ കോളജിൽ സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രം കലക്ടർ ഡോ. എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, വരണാധികാരി എസ്.ശ്രീജിത്ത് എന്നിവർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. വോട്ട് എണ്ണൽ പരിധിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട് നിയോജക മണ്ഡലത്തിൽ ഇന്ന് ഡ്രൈ ഡേ ആയിരിക്കും എന്ന് കലക്ടർ അറിയിച്ചു.
