അബ്ദുല്‍റഹീമിന്റെ മോചന ഉത്തരവ് ഇന്നും ഉണ്ടായില്ല; രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. കഴിഞ്ഞ ഒക്ടോബര്‍ 21-നാണ് കോടതി ആദ്യം കേസ് പരിഗണിച്ചിരുന്നത്. ക്രൗഡ് ഫണ്ടിങ് വഴി കേരളം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച പണമാണ് അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ബ്ലഡ് മണിയായി കൊടുത്തത്. കേസിന്റെ ഭാഗമായി ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. റിയാദില്‍ ഡ്രൈവര്‍ ജോലിക്കെത്തിയ അബ്ദുല്‍ റഹീമിന്റെ സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രിയുടെ മകനായ 15 കാരന്‍ അനസ് അല്‍ശഹ്രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്. അനസുമായി വാഹനത്തില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കഴുത്തിലെ ഉപകരണത്തില്‍ അബ്ദുല്‍റഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. 2006ല്‍ റിയാദില്‍ ജോലിക്കെത്തി ഒരുമാസം തികയും മുമ്പേയായിരുന്നു സംഭവം. കൈയബദ്ധം മൂലം സൗദി ബാലന്‍ മരിക്കാനിടയായ സംഭവത്തില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് അബ്ദുല്‍ റഹീം. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികള്‍ കൈകോര്‍ത്ത് സമാഹരിച്ചത്. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപ സമാഹരിച്ചു. ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page