കൊച്ചി: പീഡന കേസിലെ പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കിയത് പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചെന്ന് പരാതിക്കാരി. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിന്‍ പോളി റൂമില്‍ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ആവര്‍ത്തിച്ചു. കോതമംഗലം സ്വദേശിനിയായ നടിയാണ് നിവിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കോതമംഗലം സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. ദുബായില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എഫ്‌ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളിയെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച ഇതു സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടി തനിക്കെതിരായി നല്‍കിയ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിന്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
