ശ്രീനഗർ: ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ഗന്ദേര്‍ബാലിലെ ഗഗന്‍ഗീറിലെ തുരങ്ക നിര്‍മാണ സ്ഥലത്താണ് ഭീകരാക്രമണം നടന്നത്. കുടിയേറ്റക്കാരായ സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രണം ക്രൂരവും ഭീരുത്വവുമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. പരിക്കേറ്റവരില്‍ തൊഴിലാളികളും പ്രാദേശികരും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഒരു സ്വകാര്യ കമ്പനിയുടെ ലേബര്‍ ബൗസിംഗ് ക്യാമ്പിലേക്കാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുണ്ട് പ്രദേശത്തെ തുരങ്കത്തിന്റെ നിര്‍മാണത്തിനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പൊലീസും ഇന്ത്യന്‍ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ആക്രമികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാമ്പിലേക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ഇത് രണ്ടാംതവണയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെ ഭീകരർ വെടിവച്ച് കൊന്നിരുന്നു. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ മനോജ് സിൻഹ എന്നിവരും ആക്രമണത്തെ അപലപിച്ചു. അതിപ്രധാനമായ അടിസ്ഥാന സൗകര്യ വികസ പദ്ധതിയുടെ ഭാഗമായ നിഷ്‌കളങ്കരായ തൊളിലാളികളാണ് ആക്രമണത്തിന് ഇരയായതെന്ന് സംഭവത്തില്‍ അപലപിച്ചു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
