കാസർകോട്: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് ഹാട്രിക് കിരീടം. നാലിനങ്ങൾ ബാക്കിനിൽക്കെ 218 പോയിന്റ് മെഡിക്കൽ കോളേജ് നേടി. 72 പോയിന്റ് വീതം നേടി കണ്ണൂർ ഗവ. ആയുർവേദ കോളേജും കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളേജും രണ്ടാം സ്ഥാനത്തുണ്ട്. കലോത്സവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വി നന്ദനയും എവിലിൻ മേരി ജോസഫും കലാതിലക പട്ടം പങ്കിട്ടു. കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ എം ഷിറാസ് കലാപ്രതിഭ പട്ടം നേടി. മണ്ണയാട് ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ എസ് എം അഞ്ചിമ ചിത്രപ്രതിഭ പട്ടത്തിന് അർഹയായി. കോഴിക്കോട് മുക്കം കെഎംസിറ്റി ആയുർവേദ മെഡിക്കൽ കോളേജിലെ കെ ദിയ ദാസ് സർഗ്ഗപ്രതിഭട്ടവും നേടി. 2020 മുതൽ നോർത്ത് സോൺ കലോത്സവത്തിലെ ജേതാക്കളാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. 2021 ൽ കോവിഡിനെത്തുടർന്ന് കലോത്സവം നടന്നില്ല. 2022 ൽ പെരിയയിലും കഴിഞ്ഞ വർഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും നടന്ന കലോത്സവത്തിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനായിരുന്നു കിരീടം. സമാപന സമ്മേളനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടൻ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ബി കനിഷ്ക അധ്യക്ഷത വഹിച്ചു. സീമേറ്റ് കോളേജ് പ്രിൻസിപ്പൽ ജെയിംസ് ചാക്കോ, കെ പ്രണവ്, സ്മിതാ റാണി, ബാബു കല്യോട്ട്, ബാസിത് തുടങ്ങിയവർ പ്രസംഗിച്ചു.







