തമിഴ് നാട്ടില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം

ചെന്നൈ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 18 വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെല്ലാം കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴയുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പോലെ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വടക്കന്‍ തമിഴ് നാട്, തെക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ ശക്തമായതോടെ തലസ്ഥാനമായ ചെന്നൈ വെള്ളത്തിലാണ്. നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പലയിടത്തും ഗതാഗതം താറുമാറായി.
14ന് രാത്രി തിരുവള്ളൂരില്‍ പെയ്ത കനത്ത മഴ പൊന്നേരി റെയില്‍വേ സബ്വേ ഉള്‍പ്പെടെ നഗരത്തില്‍ വലിയ വെള്ളക്കെട്ടിന് കാരണമായി.
ചെന്നൈയില്‍ കഴിഞ്ഞ രാത്രി കനത്ത മഴയാണ് പെയ്തത്. ഒരു മണിക്കൂറിനുള്ളില്‍ 5 സെന്റീമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചെന്നൈ കോര്‍പ്പറേഷനില്‍ മാത്രം 6.4 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വടപളനി, നുങ്കമ്പാക്കം, മീനമ്പാക്കം, അഡയാര്‍ എന്നിവിടങ്ങളിലും ആറ് സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തുടരുന്നതിനാല്‍ മേഖലയില്‍ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page