മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ബാബ സിദ്ദീഖി (66)വെടിയേറ്റു മരിച്ചു. ബാന്ദ്ര ഈസ്റ്റ് എംഎല്‍എയായ മകന്‍ സീഷാന്റെ ഓഫീസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ദസറാ ദിനമായ ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ഉടന്‍ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബാ സിദ്ദീഖിയുടെ അനുയായിക്കും വെടിയേറ്റു. സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ ആറു തവണ വെടിവെച്ചെങ്കിലും നാലു ബുള്ളറ്റുകളാണ് ബാബയുടെ ശരീരത്തില്‍ തുളച്ചു കയറിയത്. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി.1999, 2004, 2009 വര്‍ഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖി 2004 മുതല്‍ 2008 വരെ ഭക്ഷ്യസിവില്‍ സപ്ലൈസ്, തൊഴില്‍, എഫ്ഡിഎ എന്നിവയുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള ശീതസമരം 2013ല്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ടിയില്‍ പരിഹരിച്ചു. മരണ വാര്‍ത്തയറിഞ്ഞ് സല്‍മാന്‍ ഖാനും നടന്‍ സഞ്ജയ് ദത്തും ആശുപത്രിയില്‍ എത്തി. അതേസമയം, മുംബൈയില്‍ സുരക്ഷ ഇല്ലാതായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രയില്‍ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സിദ്ദീഖിയെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായതിന് തെളിവാണ് കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.സിദ്ദിഖിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഞട്ടിപ്പോയെന്നും നല്ലൊരു സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും നഷ്ടമായെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ എക്‌സില്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page