കാസർകോട്: പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. കാസർകോട് ജില്ലയിൽ പൊലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നു എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഓഗസ്റ്റ് 25ന് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ പരിശോധനയില്‍ അണങ്കൂര്‍ ബദരിയ ഹൗസില്‍ ബി എം ഇബ്രാഹിമില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്‌ഐആറില്‍ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ലെന്നും എംഎല്‍എ പറഞ്ഞു.നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചതെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും കയ്യിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സംഭവത്തില്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കേസും നടത്തുന്നുണ്ട്. ഹവാല സംഭവത്തിലെ ഈ പ്രശ്നത്തിൽ എം എൽ എ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
