ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ലോക ആരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വൈറസ് അല്ല ഇതെന്ന് അധികൃതർ പറയുന്നു. 2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവിൽ പ്രശ്നങ്ങളില്ല.വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് ക്ലേഡ് 2 വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് ക്ലേഡ് ഒന്നിന് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു.