മാനന്തവാടി കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയത്. അയൽവാസി ചോലയിൽ വീട്ടിൽ ഹക്കീമിനെ (42) തൊണ്ടർനാട് പൊലീസ് അറസ്‌റ്റ് ചെയ്തു. സ്വർണാഭരണങ്ങൾ കവരാൻ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണം വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതായും പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞാമിയെ കാണാതായത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരെ പഞ്ചായത്ത് കിണറ്റിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആഴവും വെള്ളവുമില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. കുഞ്ഞാമി ഒറ്റയ്ക്ക് പുറത്തു പോകാറുമില്ല. ഇതെല്ലാമാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീങ്ങിയത്. പൊലീസ് സർജനും വിരലടയാള വിദഗ്ധ സംഘവും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്.