സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അരക്കോടി രൂപ തട്ടി; മുഖ്യപ്രതിയായ ചട്ടഞ്ചാല്‍, ബന്താട് സ്വദേശി അറസ്റ്റില്‍

 

കൊച്ചി: സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട്, ചട്ടഞ്ചാല്‍, ബന്താട് ഹൗസില്‍ അബ്ദുല്‍ റഹ്‌മാ(42)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്താണ് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാനെന്നു പൊലീസ് പറഞ്ഞു. കൂട്ടു പ്രതികളായ കാസര്‍കോട്ടെ ഇര്‍ഫാന്‍, അമ്മി, ആസിഫ് എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കലൂര്‍-കതൃക്കടവു റോഡില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണ് 35 വയസ്സുള്ള പരാതിക്കാരന്‍. കേസിനെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”2020 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും അബ്ദുല്‍ റഹ്‌മാനും സുഹൃത്തുക്കളാണ്. സൗഹൃദം മുതലെടുത്ത് അബ്ദുല്‍ റഹ്‌മാന്‍ സുഹൃത്തിന്റെ കിടപ്പുമുറിയില്‍ ഒളിക്യാമറ വെച്ച് പരാതിക്കാരനും പെണ്‍സുഹൃത്തുമുള്ള നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി. പലപ്പോഴായി 58 ലക്ഷം രൂപ കൈക്കലാക്കി. 52 ലക്ഷം നേരിട്ടും ആറു ലക്ഷം ബാങ്ക് അക്കൗണ്ട് വഴിയുമാണ് തട്ടിയെടുത്തത്. പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നുവെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി കാല്‍കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടു. കാസര്‍കോട് സ്വദേശികളായ മൂന്നു പേരെയും മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേരെയും ഒപ്പം കൂട്ടി. ആഗസ്ത് 27ന് ഉച്ചക്ക് ഹോട്ടലില്‍ എത്തിയ സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഇടക്കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. വിവരം പുറത്തായതോടെ യുവാവിനെ മോചിപ്പിച്ച സംഘം രക്ഷപ്പെടുകയായിരുന്നു.”

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page