തൃശൂർ: മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് പി എച്ച് ഡി പഠനം തുടരാം. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയാണ് ഇവർ. പി എച്ച് ഡി വിദ്യാർഥിയായിരിക്കെ എറണാകുളം മഹാരാജാസ് കോളേജിൽ കൃത്രിമ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ചു എന്ന് ആരോപണമാണ് വിദ്യക്കെതിരെയുള്ളത്.
കാലടി സർവ്വകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിൽ വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ ഇവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും, സംസ്കൃത സര്‍വകലാശാലയിലെ പി എച്ച് ഡി പഠനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ്. വിദ്യയുടെ ഗവേഷണ പഠനം സർവ്വകലാശാലയ്ക്ക് പുറത്ത് നടന്ന ഒരു സംഭവത്തിൻ്റെ പേരിൽ തടയേണ്ടതില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നത്. സംവരണ തത്വം ലംഘിച്ചാണ് പി എച്ച് ഡി പ്രവേശനം നൽകിയത് എന്ന പരാതിയും സമിതി തള്ളിയിട്ടുണ്ട്.
കെ പ്രേംകുമാര്‍ എം എല്‍ എയാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ അധ്യക്ഷൻ. ഇതേത്തുടർന്ന് വിദ്യ പഠനം തുടരാനായി സർവ്വകലാശാലയ്ക്ക് അപേക്ഷ നൽകി.