മികച്ച നടനുവേണ്ടി മമ്മൂട്ടിയും പൃഥ്വിരാജും മല്‍സരം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

 

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പുരസ്‌കാരങ്ങള്‍ക്കായി പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമല്‍സരമാണ്.
. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന പുരസ്‌കാരങ്ങള്‍ക്കാണ് വാശിയേറിയ പോര്.
വേറിട്ട പ്രമേയവും വ്യത്യസ്ത ശൈലികൊണ്ടും ഒരുപിടി നല്ല സിനിമകള്‍ പിറന്ന വര്‍ഷമായിരുന്നതിനാല്‍ പുരസ്‌കാര നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ വരെ കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടന്മാരായി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് പ്രധാനമായും മല്‍സരം. ‘ആടുജീവിത’ത്തിലെ നജീബായി പൃഥ്വിരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോള്‍ ‘കാതല്‍-ദി കോര്‍’ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യുവും ‘കണ്ണൂര്‍ സ്‌ക്വാഡി’ലെ പൊലീസ് ഓഫീസര്‍ ജോര്‍ജും അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തേക്കും എന്ന് സൂചനയുണ്ട്. കഴിഞ്ഞ തവണ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് അവാര്‍ഡ് നേടിയത്. ജിയോ ബേബിയോ, ബ്ലെസിയോ, ക്രിസ്റ്റോ ടോമിയോ, ജൂഡ് ആന്റെണി തുടങ്ങിയവര്‍ മികച്ച സംവിധായകനാകാന്‍ മത്സരിക്കുന്നു. ‘ആടുജീവിതം’, ‘കാതല്‍’, ‘2018’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ സിനിമകള്‍ മികച്ച ചലച്ചിത്ര പുരസ്‌കാരത്തിന് മുന്‍നിരയിലുണ്ടെങ്കിലും റിലീസ് ചെയ്യാത്ത ഏതൊരു സിനിമയ്ക്കും ബഹുമതി ലഭിച്ചേക്കാം. മോഹന്‍ലാലിന്റെ ‘നേര്,’ സുരേഷ് ഗോപിയുടെ ‘ഗരുഡന്‍,’ ‘ഫാലിമി,’ ‘പൂക്കാലം,’ ‘ശേഷം മൈക്ക്-ഇല്‍ ഫാത്തിമ,’ ‘ഗഗനാചാരി,’ ‘പ്രണയ വിലാസം,’ ‘കഠിന കഠോരമീ അണ്ഡകടാഹം,’ ‘നെയ്മര്‍,’ ‘ഒറ്റ്, ’18-പ്ലസ്’ എന്നിവയാണ് അവാര്‍ഡിനായി മത്സരിക്കുന്ന മറ്റ് ശ്രദ്ധേയമായ സിനിമകള്‍.
ഒരേ സിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ മികച്ച നടിക്കായുള്ള മത്സരം നടക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശനും മത്സരത്തിനുണ്ട്.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page