ആവശ്യപ്പെട്ട പണം നല്‍കിയില്ല; വസ്ത്രാലയ ഉടമയ്ക്ക് അധോലോക ഭീഷണി, ബേവിഞ്ച വെടിവെപ്പ് കേസ് പ്രതി മുന്ന ഉള്‍പ്പെടെ 2 പേര്‍ തോക്കുകളുമായി അറസ്റ്റില്‍

കാസര്‍കോട്: ആവശ്യപ്പെട്ട പണം നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു, മംഗ്‌ളൂരുവിലെ വസ്ത്രവ്യാപാരിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബേവിഞ്ച വെടിവെപ്പ് കേസ് പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. പൈവളിഗെ, കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് എന്ന മുന്ന(40), മംഗ്‌ളൂരു, കോണാജെയിലെ മുഹമ്മദ് റഫീഖ് എന്ന മുടിപ്പു റഫീഖ് (36) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ട് കൈത്തോക്കുകള്‍, 3 മൊബൈല്‍ ഫോണുകള്‍, 12 വെടിയുണ്ടകള്‍, 42 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക് ത്രാസ്, ഇന്നോവ കാര്‍ എന്നിവ കണ്ടെടുത്തു.
ജുലൈ 21ന് ആണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പണം നല്‍കിയിരുന്നില്ല. ഇതിന്റെ വിരോധത്തില്‍ വസ്ത്രാലയത്തില്‍ എത്തിയ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരമറിഞ്ഞ് എത്തിയ പൊലീസ് വസ്ത്രാലയത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയത് മുഹമ്മദ് ഹനീഫയും മുഹമ്മദ് റഫീഖും ആണെന്നു തിരിച്ചറിഞ്ഞത്. ഇരുവരും അധോലോക നേതാവ് കലി യോഗേഷിന്റെ സംഘത്തില്‍പ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. 2013ല്‍ കാസര്‍കോട്, ബേവിഞ്ചയില്‍ കരാറുകാരനായ മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവച്ച കേസ്, പുത്തൂരിലെ രാജധാനി ജ്വല്ലറി കൊള്ളയടിച്ച കേസ് തുടങ്ങി 14 കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഹനീഫയെന്നു പൊലീസ് പറഞ്ഞു. റഫീഖിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകളുള്ളതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page