ആയിഷത്ത് റിയാന എന്തിന് ആത്മഹത്യ ചെയ്തു?; പൊലീസ് അന്വേഷണം തുടങ്ങി, പിതൃ സഹോദരന് ഫോണില്‍ ഭീഷണിയെന്ന് പരാതി

കാസര്‍കോട്: കുമ്പള, ബന്തിയോട്, അടുക്ക ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാന(24)യുടെ മരണം സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് ആയിഷത്ത് റിയാനയെ വീട്ടിലെ ശുചിമുറിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ പൊട്ടി താഴെ വീണ് തല ചുമരില്‍ ഇടിച്ചാണ് ആയിഷത്ത് റിയാനയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്നു ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷത്ത് റിയാന വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
നിയമ നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്ത മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അടുക്ക മുബാറക് മസ്ജിദ് അങ്കണത്തില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഖബറടക്കി.
മൂന്നര വര്‍ഷം മുമ്പാണ് ആയിഷത്ത് റിയാനയും മഞ്ചേശ്വരം ഭട്ട്യപ്പദവ് സ്വദേശിയായ ബഷീറും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ടര വയസ്സുള്ള മകനുമുണ്ട്. രണ്ടു വര്‍ഷമായി സ്വന്തം വീട്ടിലാണ് ആയിഷത്ത് റിയാന. ഭാര്യയ്ക്കോ കുട്ടിക്കോ സംരക്ഷണം നല്‍കാന്‍ ബഷീര്‍ തയ്യാറായിരുന്നില്ല. ഒരാഴ്ച മുമ്പ് ആയിഷത്ത് റിയാന ഭട്ട്യപ്പദവിലെത്തി ഭര്‍ത്താവിനെ കാണുകയും തന്നെയും മകനെയും കൂടെ താമസിപ്പിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ചതാണ് ആയിഷത്ത് റിയാനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു പിതൃസഹോദരന്‍ മെഹമൂദ് അടുക്ക വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പേരില്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മെഹമൂദ് പറഞ്ഞു. ഇക്കാര്യം കുമ്പള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page