സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു. മുമ്പ് നടൻ ബാലയെയും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു. ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവെപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകി.സിനിമ റിവ്യൂവിന്റെ മറവിൽ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമർശം നടത്തുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. അതേ സമയം തൻ്റെ പരാതിയിൽ സന്തോഷ് വർക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നൽകിയതെന്ന് നടൻ ബാല പറഞ്ഞു.ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ സന്തോഷിനെ ആറാട്ടണ്ണൻ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. നേരത്തെയും സന്തോഷ് വർക്കി വിവാദനായകൻ ആയിരുന്നു. നടൻ മോഹൻലാലിനെ പെണ്ണുപിടിയൻ എന്നും, കുടുംബം നോക്കാത്തവൻ എന്നും അധിക്ഷേപിച്ച സന്തോഷ് വർക്കിയെ നടൻ ബാല മാപ്പ് പറയിപ്പിച്ചിരുന്നു. നടൻ ബാലയുടെ വീട്ടിൽ വിളിച്ചുവരുത്തിയാണ് വർക്കിയെ കൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ പരസ്യമായി മാപ്പപേക്ഷിച്ചത്. മോഹൻലാലിന്റെ ഭാര്യ സുചിത്ര ലാലിനെ സഹിച്ചു ജീവിക്കുകയാണ് എന്നും സന്തോഷ് വർക്കിയുടെ പരാമർശമുണ്ടായിരുന്നു. ഈ വീഡിയോ വൈറലായി മാറുകയുണ്ടായി. ബാലയും വർക്കിംഗ് തമ്മിൽ നേരത്തെയും വിവാദങ്ങൾ ഉണ്ടായിരുന്നു.