കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സനോജ്(40), ഭാര്യ സനിത(35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിലാണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശ്, എസ്‌ഐ രൂപ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കു പോകാറുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്ക കുടുംബപ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സനിത ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് പറയുന്നു. ജോലിക്ക് പോയ യുവതിയെ ഇന്നുച്ചയ്ക്ക് ഭർത്താവ് വീട്ടിലേക്ക് തിരിച്ചുവിളിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
