കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് കമ്പനിയായ എൻടിബിസി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും എംബസ്സികള്‍ക്കും ഒപ്പം ചേര്‍ന്ന് തങ്ങളും പ്രവര്‍ത്തിക്കുമെന്നും കുടുംബങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും കമ്പനി പ്രസ്താവനയിറക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആകെ 20 ലക്ഷം രൂപ കുടുംബങ്ങൾക്ക് ധനസഹായമായി ലഭിക്കും. 24 മലയാളികളാണ് ദുരന്തത്തിൽ മരിച്ചത്. 23 മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ആംബുലൻസ് വഴി കൊച്ചിയിൽ എത്തിക്കും.
