അറബിക്കടലിൽ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 8.26-നാണ് ഭൂകമ്പമാപിനിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. മാലദ്വീപിന് 216 കിലോമീറ്റർ അകലെയായാണ് പ്രഭവകേന്ദ്രം.
മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ അറിയിക്കുന്നത്.
