വൈത്തിരി: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് അതിക്രമത്തിൽ പ്രയോഗിച്ച് പ്രതിഷേധക്കാർ വെറ്റനറി കോളജിന് മുന്നിൽ ദേശീയപാത ഉപരോധിക്കുകയാണ്.ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്. വെറ്റനറി കോളജിന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
