വെബ്ബ് ഡെസ്ക്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഞായറാഴ്ച ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറി. കാറ്റ് തീവ്രമായി ഡിസംബർ അഞ്ചിന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ദക്ഷിണ ആന്ധ്രാപ്രദേശ് തീരം കടക്കാൻ സാധ്യതയുണ്ടെന്നും, മണിക്കൂറിൽ 90-100 കി.മീ മുതൽ 110 കി.മീ വരെ വേഗതയിൽ വീശുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തു. മരങ്ങൾ കടപുഴകി, തിരുമുല്ലൈവോയിൽ-അണ്ണാനൂർ ഭാഗത്ത് ജനവാസമേഖലയിലേക്ക് മഴവെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരോട് തിങ്കളാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അത്യാവശ്യ ജീവനക്കാരുമായി മാത്രം പ്രവർത്തിക്കാനോ തമിഴ്‌നാട് സർക്കാർ നിർദ്ദേശിച്ചു. പിന്നാലെ ചെന്നൈ മെട്രോ റെയിൽ സർവീസ് ഇന്നത്തെ ഷെഡ്യൂൾ മാറ്റി. 144 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ, പുതുച്ചേരി സർക്കാർ കടൽത്തീരത്തോട് ചേർന്നുള്ള സഞ്ചാരം നിരോധിച്ചു.