കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടന്നത് കര്‍ണാടകയില്‍, കാരണമിതാണ്

ബെംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടന്നത് കര്‍ണാടകയിലെന്ന് റിപോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് അല്‍ഭുതപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നത്. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ ജന്മനാടായ ബെലഗാവിയില്‍ ഈവര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 12 ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരുവിവരം.
2030-ഓടെ ശൈശവ വിവാഹം ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശൈശവ വിവാഹ നിരോധന നിയമം 2006ല്‍ നിലവില്‍ വന്നത്. എന്നാല്‍ 2018 നും 2022 നും ഇടയില്‍ രാജ്യത്ത് 3,524 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 706, അസമില്‍ 554, തമിഴ്നാട്ടില്‍ 414, പശ്ചിമ ബംഗാളില്‍ 390, മഹാരാഷ്ട്രയില്‍ 185 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവിലെ 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നിലുണ്ട്. അതേസമയം ശൈശവ വിവാഹം ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, അന്ധവിശ്വാസങ്ങള്‍, തെറ്റിദ്ധാരണകള്‍ എന്നിവയാണ് ശൈശവ വിവാഹങ്ങളുടെ കാരണങ്ങളായി കാണുന്നത്. അരുണാചല്‍ പ്രദേശ്, ഗോവ, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ലഡാക്ക്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഏറ്റവും കുറവ് ശൈശവ വിവാഹങ്ങള്‍ നടന്നത് ഉഡുപ്പി ജില്ലയിലാണ്. 2018 നും 2022 നും ഇടയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, 2023-ല്‍ ഷിരൂരില്‍ ഒരു ശൈശവ വിവാഹം നടന്നപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നാല് ശൈശവ വിവാഹങ്ങള്‍ തടയുകയും ചെയ്യാനും കഴിഞ്ഞു. ശൈശവ വിവാഹ നിരക്ക് 2006 ലെ ദേശീയ ശരാശരിയായ 47 ശതമാനത്തേക്കാള്‍ 10 ശതമാനം കര്‍ണാടകയില്‍ കൂടുതലാണെന്നും 2022ല്‍ അത് 23.3 ശതമാനമായി കുറഞ്ഞെന്നും ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അംഗം ശ്യാമള കുന്ദര്‍ പറഞ്ഞു. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 1.53 കോടി പെണ്‍കുട്ടികള്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 40% സ്ത്രീകളും 18 വയസ്സിന് മുമ്പാണ് വിവാഹിതരായത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page