മുണ്ടക്കൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും തുടരും. ബെയ്‍ലി പാലത്തിന് സമീപം വ്യാപക തിരച്ചിൽ നടത്തും. രണ്ട് റഡാർ സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്‍റെ ഭൂമിയിലാണ് മൃതദേഹങ്ങൾ രാത്രി 10 മണിയോടെ സംസ്കാരച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് പിന്നീട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തി അറിയിക്കുകയായിരുന്നു. സർവ്വമത പ്രാർത്ഥനയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ഇന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കും. ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരത്തിലധികം ആളുകൾ കഴിയുന്നുണ്ട്. ഇതിനിടെ, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.