രുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ പോളിംഗ് കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇവിഎമ്മും തപാല്‍ വോട്ടും ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോം, സര്‍വീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്കാണ് പുറത്തുവിട്ടത്. അന്തിമ കണക്ക് വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. തപാല്‍ വോട്ട് ഇന്നലെ വരെ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനവും, അവശ്യ സര്‍വീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം പുരുഷന്മാര്‍ 75.19 ശതമാനവും, സ്ത്രീകള്‍ 81.19 ശതമാനവും, ട്രാന്‍സ് ജെന്‍ഡര്‍ 56.04 ശതമാനവും വോട്ട് ചെയ്തു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും പോളിംഗ് കണക്കുകള്‍ പുറത്തുവിടാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ തപാല്‍ വോട്ട് കണക്ക് കൃത്യതയ്ക്കാണ് പോളിംഗ് ശതമാനം പുറത്തുവിടാന്‍ സമയമെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സാധാരണ വൈകല്‍ മാത്രമാണ് ഉണ്ടായത്. മൂന്നു ദിവസം മാത്രമാണ് എടുത്തതെന്നും എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ടെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. ഒരു ആശയക്കുഴപ്പവും വേണ്ട. എല്ലാം സുതാര്യമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ബൂത്തിലെ കണക്കുണ്ട്. തപാല്‍ വോട്ട് എടുത്തതും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്നും കമ്മീഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയുണ്ടെങ്കില്‍ നിയമ നടപടിയെടുക്കണമെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. ആര്‍.ഒ മാര്‍ക്ക് പരാതി കൊടുക്കണം. കമ്മീഷന്‍ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ല. എസ്.ഐ.ആര്‍ നടത്തിയതിന്റെ ഗുണം ഉണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.







