കാസർകോട്:സ്വന്തം പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പൊലീസ് അറസ്റ്റു ചെയ്തു. അഡൂർ ഗ്രാമത്തിലെ പാണ്ടി ,വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദി (28)നെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം.സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്.2022 ഏപ്രിൽ 5ന് പുലർച്ചെ 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം . പാണ്ടി വെള്ളരിക്കയയിലെ വീട്ടിൽ വച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് മരണപ്പെട്ടതിനെ തുടർന്ന് ആദൂർ പൊലീസ് കൊലപാതകത്തിനു കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.കേസിലെ കുറ്റപത്രം 2022 ജൂലൈ 31-ന് തന്നെ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിന് സമീപം എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്. പ്രതിയെ കാസർകോട് ജെ.എഫ്.സി.എം കോടതി റിമാന്റു ചെയ്തു.






