കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂരില്‍ വീണ്ടും പേപ്പട്ടിയുടെ വിളയാട്ടം. രണ്ടു സ്ത്രീകളെയും നിരവധി വളര്‍ത്തു- തെരുവു നായകളെയും കടിച്ചു പരിക്കേല്‍പ്പിച്ചു. കിഴക്കേക്കരയിലെ ലീല, വടക്കേക്കരയിലെ സജിത എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. ലീലയ്ക്ക് ബുധനാഴ്ചയാണ് കടിയേറ്റത്. എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ നായയാണ് കടിച്ചത്. അതിനു ശേഷം ഓടിപ്പോയ നായ വഴിയില്‍ കണ്ട മറ്റു നായ്ക്കളെയും കടിച്ചതായി പറയുന്നു. സജിതയ്ക്കു വ്യാഴാഴ്ച രാവിലെയാണ് കടിയേറ്റത്. ഈ നായയും നിരവധി തെരുവു നായകളെ കടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
ഏതാനും ദിവസം മുമ്പും എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞു കാനത്തൂരിൽ എത്തിയ പേപ്പട്ടി നിരവധി വളര്‍ത്തു മൃഗങ്ങളെ കടിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. സംഭവം നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പും അലഞ്ഞു തിരിഞ്ഞെത്തിയ പേപ്പട്ടി കാനത്തൂരിലും പരിസരങ്ങളിലുമുള്ള നിരവധി നായകളെ കടിച്ചിരുന്നതായി പരാതി ഉണ്ടായിരുന്നു. എന്നാല്‍ അന്നും നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.






