പി പി ചെറിയാൻ
ന്യൂയോർക് :2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കു ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തി ൽ തന്നെ 50 കോടിയിലധികം (500 മില്യൺ ) അപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
റെക്കോർഡ് ഡിമാൻഡ്: കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ആതിഥേയ രാജ്യങ്ങൾ കൂടാതെ ജർമ്മനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ, സുതാര്യമായ നറുക്കെടുപ്പിലൂടെ ആയിരിക്കും ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി 5 മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും.
ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ‘ലാസ്റ്റ് മിനിറ്റ് സെയിൽ’ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
$60 (ഏകദേശം 5,000 രൂപ) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും.
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് 48 ടീമുകൾ മാറ്റുരയ്ക്കുന്നത് എന്നതും ഇത്രയേറെ ആരാധകരെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്.







