ചികിത്സാപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 കാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പാലക്കാട്: ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒമ്പതുകാരിക്ക് കൃത്രിമ കൈ വച്ച് നല്‍കാനുള്ള സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനാവശ്യമായ ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ അദ്ദേഹം ഫോണിലൂടെ അറിയിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയില്‍ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ എന്നും അവര്‍ പറഞ്ഞു.

ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സഹായവുമായി പ്രതിപക്ഷ നേതാവ് എത്തുന്നത്.
കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page