സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പരാതി; കൊച്ചിയിലെ ഭക്ഷണശാലയില്‍ കുട്ടികള്‍ക്ക് നേരെ കത്തി വീശിയ മാനേജറുടെ പണി പോയി

കൊച്ചി: സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശിയ മാനേജറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റ് മാനേജര്‍ മുണ്ടംവേലി സ്വദേശി ജോഷ്വായ്‌ക്കെതിരെയാണ് കമ്പനിയുടെ നടപടിയെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് മാനേജരെ പുറത്താക്കിയ വിവരം കമ്പനി അറിയിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ ചെയ്ത സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറവാണെന്ന് പരാതിപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരാതി തര്‍ക്കത്തിലെത്തിയപ്പോള്‍ മാനേജര്‍ പ്രകോപിതനായി കത്തിയെടുത്ത് കുട്ടികളുടെ നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളെ കൂട്ടി തിരിച്ച് ഭക്ഷണശാലയില്‍ എത്തുകയായിരുന്നു. കത്തിയുമായി വന്ന മാനേജറെ സംഘം മര്‍ദ്ദിക്കുകയും കത്തി പിടിച്ചുവാങ്ങുകയും ചെയ്തു. സംഭവത്തില്‍ മാനേജര്‍ക്കെതിരേയും മാനേജരെ മര്‍ദിച്ചവര്‍ക്കെതിരേയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ഈ വിഷയത്തില്‍ നടപടി എടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് കമ്പനി ഇപ്പോള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഒരു തരത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാന്‍ കഴിയില്ല. ഏറ്റവും പ്രാധാന്യം ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വമാണ്. അതിനാല്‍ മാനേജറെ പിരിച്ചുവിട്ടതായി ചിക്കിങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page