കോട്ടയം: മുൻ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.എം. മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി സജീവ രാഷ്ട്രീയത്തിൽ നിന്നും സംഘടനാ രംഗത്തുനിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനൊപ്പമായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഒടുവിൽ യുഡിഎഫിൽ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പി.എം. മാത്യുവിന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.







