‘ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി, അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല’: കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന സംവാദ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വെച്ചായിരുന്നു സംഭവം. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞു തന്നെയായിരുന്നു കൂടിക്കാഴ്ച. കാണണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. അതിനിടെ സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധര്‍ എന്ന് അന്ന് തന്നെ താന്‍ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായി ഒരു നിലപാടും എല്‍ഡിഎഫ് ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ആരും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാന്‍ നോക്കേണ്ട. ആ ചര്‍ച്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1992ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടിവന്നു. ഇതിലുള്ള പ്രതിഷേധമായാണ് 1996ല്‍ ജമാ അത്തെ ഇസ്ലാമി മനസില്ലാമനസോടെ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ജമാഅത്തെക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മത്സരിക്കുകയാണ്. മുന്‍പുള്ള നിലപാടല്ല അവര്‍ക്ക് ഇന്ന്. ഇപ്പോള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമി അവര്‍ക്ക് തങ്കക്കുടങ്ങളായി മാറിയതെന്നു മുഖ്യമന്ത്രി ചോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page