പി പി ചെറിയാൻ
വാഷിംഗ്ടൺ: വെനസ്വേലയുടെ മുകളിലൂം ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും ‘അടച്ചുവെന്നു ‘ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഈ നീക്കം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സർക്കാരിന്മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.
“എല്ലാ എയർലൈനുകളും , പൈലറ്റുമാരും , മയക്കുമരുന്ന് കടത്തുകാരും , മനുഷ്യക്കടത്തുകാരും , വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി കണക്കാക്കുക-” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു .
എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഇത് നടപ്പിലാക്കാൻ യുഎസ് സൈന്യം എന്തെങ്കിലും ഓപ്പറേഷൻ നടത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ വെനസ്വേലൻ സർക്കാർ അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ‘കൊളോണിയൽ ഭീഷണി’യാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തേക്കുള്ള സർവീസുകൾ നിർത്തിവെച്ച ആറ് പ്രധാന അന്താരാഷ്ട്ര എയർലൈനുകളുടെ ഓപ്പറേറ്റിംഗ് അവകാശങ്ങൾ വെനസ്വേല അടുത്തിടെ റദ്ദാക്കിയിരുന്നു.
വെനസ്വേലയിൽ മയക്കുമരുന്ന് കടത്ത് തടയാനായി കരമാർഗമുള്ള ഓപ്പറേഷനുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ് ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു.







