ഗുജറാത്ത്: പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തിയിൽ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ (24), ഗൗരി (20) എന്നിവരാണ് ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. രാത്രി മുഴുവൻ നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്. അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ പ്രണയം എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.







