ഗാന്ധിനഗർ: റിസിൻ കെമിക്കൽ വിഷം നിർമ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം. നവംബർ 8 ന് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തിരുന്ന ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനാണ് ഗുജറാത്തിലെ സബർമതി ജയിലിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റത്. ജയിലിലെ സഹതടവുകാർ കൂട്ടത്തോടെ ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കേറ്റ അഹമ്മദ് സയ്യിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ വെച്ച് മൂന്ന് വിചാരണ തടവുകാർ ചേർന്നാണ് ഈ തീവ്രവാദി ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രം സബർമതി സെൻട്രൽ ജയിലിലേക്ക് എത്തിയവരാണ് തീവ്രവാദി ഡോക്ടറെ ആക്രമിച്ച വിചാരണ തടവുകാർ എന്നും ജയിൽ വകുപ്പ് അറിയിച്ചു. സംഘർഷത്തെത്തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്യാൻ ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.







